Sunday, October 18, 2009

പ്രകാശന്റെ വീട്


അന്നത്തേ ഉല്ലാസനടപ്പ്തുടങ്ങാന്‍ താമസിച്ചു

അതുകൊണ്ടു പട്ടാളം കുന്നിലേക്കു പോണോ എന്ന് ഞാന്‍ ഒന്നു സംശയിച്ചു

എന്നാലും പട്ടാളം കുന്നിലെ കരിമ്പാറയില്‍ കയറി ഇരിക്കാന്‍

വല്ലാത്തഒരു ടെംപ്റ്റേഷന്‍ തോന്നിയതുകൊണ്ട് അങ്ങോട്ടുതന്നേ നടന്നു

വഴിയില്‍ ഇരുട്ട് വീണുതുടങ്ങുന്നു

പാറയില്‍ മഴ ദിവസങ്ങളായതുകൊണ്ട് പായല്‍ പിടിച്ചുതുടങ്ങിയിരിക്കുന്നു

ഞാന്‍ സൂക്ഷിച്ച് പാറപ്പുറത്തുകയറി

സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് ഇരുന്നു

അങ്ങകലെ ചുവന്ന വെളിച്ചം

സൂര്യന്‍ കടലില്‍ മുങ്ങിമറയുകയാകും

പണ്ട് രണ്ടാം ക്ലാസില്‍ സാര്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞതുപോലെ

സൂര്യന്‍ അമേരിക്കക്ക് പോവുന്ന വഴിയാകും

ചുവപ്പുനിറം മേഘശകലങ്ങള്‍ക്കു നല്‍കുന്ന വര്‍ണ്ണ ശോഭ കണ്ടപ്പോള്‍

അതില്‍ നിന്നും കണ്ണുമാറ്റാന്‍ സാധിച്ചില്ല

പതുക്കെപ്പതുക്കെ ആ ചുവപ്പുനിറം മായുന്നതും ഇരുളു പരക്കുന്നതും ഞാന്‍ ശ്രദ്ധിച്ചില്ല

ഒരു ചെറു കാറ്റുകൂടി അടിച്ചപ്പോള്‍ നല്ല സുഖം

ഞാന്‍ ആ പാറപ്പുറത്ത് മലര്‍ന്നു കിടന്നു।

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു

ഇതില്‍ ഏതില്‍ നിന്നായിരിക്കും എന്റെ മകന്‍ പ്രകാശന്‍ വന്നത്?

എനിക്ക് എന്നെങ്കിലും ആ നക്ഷത്രത്തില്‍ എത്താന്‍ പറ്റുമോ?

ചക്രവാളത്തിനുമപ്പുറത്തുള്ള ജീവിതത്തേപ്പറ്റി മനുഷ്യനെന്തറിയാം?

ചിന്തിക്കും തോറും ഒരു എത്തും പിടിയും കിട്ടുന്നില്ല

ഞാന്‍ അതുതന്നേ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്,

ആ ശബ്ദം എന്റെ ചെവിയില്‍ പതുക്കെ മുഴങ്ങിയത്

“what ails john winter...?

പ്രകാശന്റെ ശബ്ദം

എന്റെ മനസ്സിലെ ചിന്തകള്‍ അവന്‍ എത്രപെട്ടെന്നാണു മനസിലാക്കുന്നത്

അത്ഭുതമായിരിക്കുന്നു

“ഇന്ന് അഛന്‍ ഒരുപാടുമുകളിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നത് .”

പ്രകാശന്റെ മുഖത്ത് പുഞ്ചിരി

ഞാന്‍ ആകാശത്തേക്ക് വിരല്‍ചൂണ്ടി

“മോനേ ഞാന്‍ ആലോചിക്കുകയായിരുന്നു

ആ കാണുന്ന ആകാശഗംഗയിലെ ഒരു ചെറുകണികയായ ഭൂമിയില്‍

ജീവിക്കുന്ന ഞങ്ങള്‍ക്ക് പ്രപഞ്ചത്തേപ്പറ്റി ഒന്നുമറിയില്ലല്ലോ എന്ന് .”

“ അതുമാത്രമല്ലല്ലോ, എന്റെ വീട്ടില്‍ വരാന്‍ പറ്റാത്തതില്‍ വിഷമവും തോന്നിയല്ലേ ?” പ്രകാശനില്‍ നിന്നും ഒന്നും മറയ്ക്കാനാവില്ല എന്ന് എനിക്ക് മനസിലായി

“ അഛാമനുഷ്യന്‍ ആണ് പ്രപഞ്ചത്തിലെ നായകന്‍ എന്നും

അവരാണു ജീവന്റെ ഏറ്റവും വികസിതരൂപമെന്നും ആണ്

നിങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഭാവം

അതാണീ ലോകത്തുവന്നപ്പോള്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ തമാശ .”

പ്രകാശന്റെ മുഖത്ത് പരിഹാസ ചിരി

ഞാന്‍ എതിര്‍ത്തില്ല

മനുഷ്യശാസ്ത്രത്തിന്റെ പരിമിതിയില്‍ എനിക്കും സംശയമുണ്ടായിരുന്നില്ല

“പ്രകാശാ നിന്റെ നക്ഷത്രം ഭൂമിയില്‍ നിന്നും എത്രയകലെയാ

ഞാന്‍ അതുതന്നെയാ ചിന്തിച്ചുകൊണ്ടിരുന്നേ .”

“അഛാ എല്ലാം ആപേക്ഷികമാണെന്ന് സ്കൂളില്‍ പഠിച്ചിട്ടില്ലേ ?

ഈ പ്രപഞ്ചത്തേ ആകെ നോക്കിയാല്‍ ഞാന്‍ ഭൂമിയുടെ തൊട്ടടുത്താ

നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാന്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് .”

ആലോചിച്ചപ്പോള്‍ എനിക്കും അത് ശരിയാണെന്നു മനസ്സിലായി

അതല്ലേ പ്രകാശന്‍ ഇടക്കിടെ വീട്ടില്‍ പോയി വരുന്നത്

“അഛാ നിങ്ങള്‍ ഉറുമ്പിനു കൊടുക്കുന്ന പ്രധാന്യം പോലും മനുഷ്യനു പ്രപഞ്ചത്തിലില്ല

നൂറോ നൂറ്റി ഇരുപതോ ഭൂവര്‍ഷമല്ലേ നിസ്സാരരായ മനുഷ്യനുള്ളൂ

യഥാര്‍ത്ഥത്തില്‍ അത് ഭഗവല്‍ഗീതയില്‍ പറയുന്ന മായ മാത്രം

നിങ്ങളുടെ ഭാഷയില്‍ വിശദീകരിച്ചാല്‍

ഉറക്കത്തില്‍ കാണുന്ന ഒരു സ്വപ്നം, യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത്,

അതുവച്ചുകൊണ്ട് പ്രപഞ്ചത്തേ പഠിക്കാന്‍ നോക്കരുത് .”

“അപ്പോള്‍ ഇതൊരിക്കലും മനുഷ്യനു മനസിലാകാത്തതെന്തേ ?”

എനിക്ക് ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല

പ്രകാശന്‍ ചിരിച്ചൂ

“അഛാ അത് ഒരിക്കല്‍ നിങ്ങള്‍ക്കു മനസിലാകും,

ഈ ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍,

ആ ഉണരലിനു നിങ്ങളുടെ ലോകത്ത് മരണമെന്നാണു പറയുക.”

അവന്‍ പറയുന്നതെന്താണെന്ന് എനിക്ക് മനസിലായി

അത് ശരിയാണോ എന്നറിയാല്‍ മാര്‍ഗമില്ലാത്തതിനാല്‍ മറുപടി ഒന്നും പറഞ്ഞില്ല

പ്രകാശന്‍ കുറച്ചുസമയം പുഞ്ചിരിയോടെ എന്നേത്തന്നെ നോക്കിക്കൊണ്ടിരുന്നു വലിയകാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുന്ന അഛനോടു മകനുള്ള സ്നേഹവാല്‍സല്യങ്ങള്‍

അ മുഖത്തുണ്ടെന്നെനിക്കു തോന്നി

“അഛനു എന്റെ ലോകമല്ലേകാണേണ്ടത് അതാ അങ്ങോട്ടുനോക്കൂ ।”

പ്രകാശന്‍ ദൂരേക്ക് വിരല്‍ചൂണ്ടി

“നിങ്ങളുടെ ഇപ്പോഴത്തേ ധ്രുവനക്ഷത്രത്തിലാണെന്റെ ലോകം.”

“അതെന്നാടാ ഇന്നലത്തേ ധ്രുവനക്ഷത്രം തന്നെയല്ലേ ഇന്നത്തേയും ധ്രുവനക്ഷത്രം?”

എനിക്ക് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല

പ്രകാശന്‍ പൊട്ടിച്ചിരിച്ചു

“എന്റെ അഛാ, എന്നേ ഇങ്ങിനെ ചിരിപ്പിക്കാതെ,

ഭൂമിയിലെ അളവുവെച്ച് പ്രപഞ്ചത്തേ അളക്കരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ ഉള്ളൂ.”

“എടാ അങ്ങിനെ പറയാതെ,

സപ്തര്‍ഷികള്‍ക്കു നടുവില്‍ കൂടുതല്‍ പ്രകാശത്തോടെ ധ്രുവനക്ഷത്രം

എല്ലാക്കാലവും ഉണ്ടായിരുന്നു

മറ്റുനക്ഷത്രങ്ങളെല്ലാം ചലിക്കും

എന്നാല്‍ ധ്രുവനക്ഷത്രം എന്നും ഒരേ സ്ഥാനത്ത് അനക്കമില്ലാതെ നില്‍ക്കും

പിന്നെ എങ്ങിനെയാടാ പഴയധ്രുവനും പുതിയ ധ്രുവനും ഉണ്ടാകുന്നത് ?”

ഞാന്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയാറായിരുന്നില്ല

പ്രകാശന്റെ മുഖത്ത് പുഞ്ചിരി

ഒരു കൊച്ചുകുട്ടിയേ നോക്കുമ്പോലെ അവന്‍ എന്നേ നോക്കി

“അഛാ അതിന്റെ ഉത്തരം നിങ്ങളുടെ ഫിസിക്സ് പുസ്തകത്തില്‍ തന്നെയുണ്ടല്ലോ

കാണാതെ പഠിച്ചാല്‍ പോരാ മനസിലാക്കിപഠിക്കണം കേട്ടോ

എല്ലാം ആപേക്ഷികമാണെന്ന് പഠിച്ചിട്ടില്ലേ

സൂര്യനും ഗ്രഹങ്ങളും മറ്റു നക്ഷത്രങ്ങളുമെല്ലാം

കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതായി നിങ്ങള്‍ക്കുതോന്നുന്നത്

ഭുമിയുടെ തിരിച്ചുള്ള ചലനം കൊണ്ടാണ്, അതറിയാന്‍ മേലേ?”

“അതൊക്കെ എനിക്കറിയാമെടാ,

അപ്പോള്‍ പിന്നെ ഈ ധ്രുവനക്ഷത്രം മാത്രം കറങ്ങാത്തതെന്താടാ?” എനിക്ക് സംശയമായി

“കൊള്ളാം, പരീക്ഷയൊക്കെ പാസായിട്ടും കുട്ടി ഒന്നും പഠിച്ചിട്ടില്ലാ അല്ലേ?”

പ്രകാശന്‍ എന്നേ കളിയാക്കി ചിരിച്ചു

“അഛാ നിങ്ങളുടെ ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ട്

നേരേ വടക്കോട്ട് നീട്ടിയാല്‍ ധ്രുവനക്ഷത്രത്തില്‍ ചെന്ന് മുട്ടും

അതുകൊണ്ടാണു ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ധ്രുവനക്ഷത്രം

ആപേക്ഷികമായി ചലിക്കുന്നില്ലാ എന്ന് തോന്നുന്നത് കേട്ടോ

പിന്നെ ഒരു കാര്യം കൂടിയുണ്ട്

നിങ്ങളുടെ ഈ ഭൂമിയുടെ ഈ സാങ്കല്‍പ്പിക അച്ചുതണ്ട് എക്കാലവും ഒരേപോലെയല്ല ചെറിയമാറ്റം വന്നുകൊണ്ടിരിക്കും

ഒരു കണക്കായി പറഞ്ഞാല്‍ 72 വര്‍ഷം കൊണ്ട് ഒരു ഡിഗ്രി എന്ന അളവില്‍ ”

“അങ്ങിനെയാണെങ്കില്‍ നീ പറഞ്ഞത് മനസ്സിലായി,

ഭൂമി ചെരിയും തോറും പഴയ ധ്രുവന്‍ മാറി പുതിയ ധ്രുവന്‍ വരും അല്ലേ

അപ്പോപ്പിന്നെ ധ്രുവനക്ഷത്രം ഇല്ലാത്തകാലവും ഉണ്ടാകാം അല്ലേ ?”

“തീര്‍ച്ചയായും, എങ്കിലും മനുഷ്യന്‍ അല്‍പായുസ്സായതിനാല്‍

ഇതൊന്നും അനുഭവത്തില്‍ വരുന്നില്ലാ എന്നുമാത്രം ।”

ദൂരെ മഴയിരയ്ക്കുന്ന ശബ്ദം കേട്ടപ്പോളാണു ഞാന്‍ കുടയെടുത്തില്ലല്ലോ എന്നോര്‍ത്തത്

ഭഗവാനേ ഞാന്‍ ഇനി എന്തുചെയ്യും ?

എന്റെ പരിഭ്രമം കണ്ടപ്പോള്‍ പ്രകാശനു ചിരിയാണു വന്നത്

“അഛന്‍ പേടിക്കാതെ, ഞാനല്ലേ ഉള്ളത്, പതുക്കെ വീട്ടിലേക്ക് നടന്നോളൂ,

ഒരു വിദ്യ ഞാന്‍ ചെയ്തേക്കാം, എങ്കില്‍ ശരി പിന്നെക്കാണാം।”

പിന്നെ പ്രകാശനെ ഞാന്‍ കണ്ടില്ല, അങ്ങകലെയുള്ള നക്ഷത്രത്തിലേക്കവന്‍ പോയി

മഴ ആര്‍ത്തിരമ്പിവന്നു

തുള്ളിക്കൊരുകുടമായി വീണ മഴത്തുള്ളികള്‍

എനിക്ക് ചുറ്റും ഒരു വലിയ വൃത്തത്തില്‍ മാത്രം വീഴുന്നില്ല

ഞാന്‍ പതുക്കെ വീട്ടിലേക്കുള്ള വഴിയേ നടന്നു

എന്നേ അത്ഭ്തപ്പെടുത്തിക്കൊണ്ട് ആവൃത്തം എന്നേ പിന്തുടര്‍ന്നു।

ഞാന്‍ പകച്ചുപോയി പ്രകാശന്‍ പറഞ്ഞവിദ്യ യാണതെന്ന് എനിക്ക് മനസിലായി

മനുഷ്യനു അസാധ്യമായ എന്തെല്ലാം കാര്യങ്ങള്‍ ആത്മാക്കള്‍ക്ക് സാധിക്കും?

ഇരുട്ടില്‍ ഞാന്‍ ഗേറ്റു തുറക്കുന്നതുകണ്ടപ്പോള്‍

ശ്രീജ ഓടിപ്പോയി ഒരു തോര്‍ത്ത് എടുത്തുകൊണ്ടുവന്നു ।

“വേഗം തോര്‍ത്ത്, ഒരു കുടയെടുത്തിരുന്നെങ്കില്‍ ഇങ്ങിനെ നനയണോ?”

എന്നും പറഞ്ഞ് വന്നതും നനയാത്തെ മഴയത്തുനിന്നും കയറിവന്ന എന്നേ ഞെട്ടി അവിശ്വസനീയതയോടെനോക്കി

പ്രകാശന്‍ മഴയേ തടഞ്ഞുനിര്‍ത്തി എന്നേ നനയ്ക്കാതെ വീട്ടില്‍ എത്തിച്ചു എന്നു

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

അതുകൊണ്ട് ഞാന്‍ പഴയ കുഞ്ഞായന്‍ കഥകളിലേ വിദ്യ പ്രയോഗിച്ചു

“ശ്രീജേ, ഈ കുടയൊക്കെ എന്നാ ഉണ്ടായത്? വളരെ അടുത്തകാലത്ത്,

അതിനുമുന്‍പും മഴയുണ്ടായിരുന്നു

അന്നു മനുഷ്യന്‍ ചെയ്തിരുന്നത് എന്താണന്നറിയാമോ ?

അവര്‍ മഴയേ പഠിച്ചു

മഴ കട്ടയായല്ല തുള്ളിയായാ വീഴുക

അത് നോക്കും, വലത്തുകൂടി മഴത്തുള്ളിവന്നാല്‍ ഇടത്തോട്ട് ചാടി മാറും

അപ്പോ ആ മഴത്തുള്ളിനമ്മുടെ മേത്തുവീഴാതെ പോകും

ഇടത്തുകൂടി വന്നാല്‍ വലത്തോട്ട് ചാടിമാറണം

അങ്ങിനെ പോന്നാല്‍ ഒരു തുള്ളിപോലും ദേഹത്തുവീഴുകേല

വെറുതേ കുടചുമക്കുകയും വേണ്ട।”

“അഛന്‍ തുളുനാട്ടില്‍ പോയി പഠിച്ചതായിരിക്കും അല്ലേ ഈ വിദ്യ?”

ശ്രീക്കുട്ടിക്ക് അത് കേട്ടപ്പോഴേ പുളുവാണന്ന് മനസിലായി, അവള്‍ ചിരിക്കാന്‍ തുടങ്ങി।

“പ്രകാശന്‍ വന്നൂ അല്ലേ?” വിഷ്ണു പതുക്കെ ചോദിച്ചു

ഞാന്‍ സമ്മതസൂചകമായി തലകുലുക്കി

മറ്റാരോടും ഞാന്‍ ഒന്നും വിശദീകരിച്ചില്ല

വിശദീകരിച്ചിട്ട് പ്രയോജനമില്ലല്ലോ

വിഷ്ണു മാത്രമല്ലേ പ്രകാശനെ അംഗീകരിക്കൂ॥!

Sunday, November 25, 2007

സ്വപ്ന സാഫല്യം

മഴപെയ്തു തോര്‍ന്ന സന്ധ്യകള്‍
എനിക്ക് ഏറ്റവും പ്രീയപ്പെട്ടവയാണ്.
പട്ടാളം കുന്നിലെ പാറപ്പുറത്ത് ആ ദിവസങ്ങളില്‍
വളരെ ഇരുട്ടുന്നതുവരെ ഞാന്‍ ഇരിക്കാറുണ്ട് .
അന്നും പതിവുപോലെ ഞാന്‍ കണ്ണടച്ച് ഏതോ മൂളിപ്പാട്ടും പാടി
ആ സുഖത്തില്‍ ലയിച്ച് ഇരുന്നു.
ആരോ അടുത്തു വന്നതുപോലെ.
ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി, ആരേയും കാണാനില്ല. എനിക്കറിയാം ഇതവനാണ്, പ്രകാശന്‍! നക്ഷത്രലോകത്തുനിന്നുള്ള എന്റെ മകന്‍ പ്രകാശന്‍!
ഒരു ചിരി
“ഹലോ ഞാന്‍ ഇവിടെ ഉണ്ട് .”
അവന്‍ എന്റെ ഇടത്തുവശത്ത് നില്‍ക്കുന്നു.
“ഹലോ പ്രകാശ് , ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
അവന്‍ അല്‍പം പുറകോട്ടുമാറി.
“ അഛാ ഞാന്‍ പ്രകാശാണന്നാരുപറഞ്ഞു?”
എനിക്ക് ചിരി വന്നു. ഇവന്റെ വികൃതി അല്‍പ്പം കൂടുന്നുണ്ട് .
അവനും ചിരി വരുന്നുണ്ട്.
“അഛാ ഞാന്‍ ഒരു ക്ലൂ തരാം അതുകേട്ടിട്ട് പറ.”
“ശരി ആകട്ടേ!” ഞാന്‍ പാറപ്പുറത്ത് ഇരുന്നു
അവന്‍ പതുക്കെ പാടാന്‍ തുടങ്ങി.
“ the lilly white doe ,
loard ronald has brought,
lept from where she lay and
followed her all the way!”
ഈ വരികള്‍,ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ !!
അതേ lady clare! അതിലേ വരികള്‍ !!
അവന്‍ എന്നേനോക്കി ചിരിക്കുന്നു.
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. സാധാരണ പ്രകാശന്‍ പാടാറുള്ളത് winter duskലെ വരികളല്ലേ? ഇന്നെന്താ ഒരു മാറ്റം?
“അഛാ ഇത് ഞാനാ വിഷ്ണു,
വീട്ടില്‍ നിന്നും അഛന്റെ പുറകേ വന്ന ആട്ടിന്‍കുട്ടി!!”
അവന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ഞാന്‍ പകച്ചുനില്‍ക്കുന്നതുകണ്ട് അവനു തമാശ.
“സംശയം ഉണ്ടെങ്കില്‍ തൊട്ടുനോക്ക് .” അവന്‍ കൈ നീട്ടി
ഞാന്‍ ആ കൈയില്‍ തൊട്ടുനോക്കി.
എന്റെ കൈ അവന്റെ ശരീരത്തിലൂടെ കടന്നുപോകുന്നില്ല. അപ്പോള്‍ ഇതു പ്രകാശനല്ല! എന്റെ മകന്‍ വിഷ്ണുവാണ്.
എനിക്ക് ഒരു ചമ്മല്‍ തോന്നി.
മക്കളേ തിരിച്ചറിയാന്‍ പറ്റാത്ത ഒരുപാവം അഛന്റെ ചമ്മല്‍.
“നീ എന്നാ ഇന്ന് പതിവില്ലാതെ എന്റെ പുറകേ കൂടിയത് ?”
ഞാന്‍ ചമ്മല്‍ മറക്കാന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
“അതെന്നാ ഈ ഉല്ലാസനടപ്പു നടത്താനും
പതിനെട്ട് വയസ്സുകഴിയണോ ?”
അവന്‍ ചിരിച്ചുകൊണ്ടാണു ചോദിച്ചതെങ്കിലും ബൈക്ക് ഓടിക്കാന്‍ കൊടുക്കാത്തതിന്റെ പരിഭവമാണതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറയാതെ പാറപ്പുറത്ത് ഇരുന്നു. വിഷ്ണുവും എന്റെ അടുത്ത് ഇരുന്നു.
“എനിക്ക് അവനെ ഒന്നു കാണണം, ഈ പാറപ്പുറത്ത് വച്ച് നിങ്ങളുതമ്മില്‍ കാണാറുണ്ടെന്നല്ലേ അഛന്‍ മായാമയൂരത്തില്‍ എഴുതിയിരിക്കുന്നത് . അതാ ഞാന്‍ പുറകേ വച്ചുപിടിച്ചത് .”
വിഷ്ണു അവന്റെ ഉദ്ദേശം വ്യക്തമാക്കി.
എനിക്ക് സങ്കടം തോന്നി.പാവം കുട്ടി!
പ്രകാശനെ മറ്റാര്‍ക്കും കാണാന്‍ പറ്റില്ല എന്നത് ഇവന്‍ ചിന്തിച്ചില്ലല്ലോ, ഇവനെ ഞാന്‍ എങ്ങിനെ സമാധാനിപ്പിക്കും! “അവന്‍ ഇന്ന് വരുമോ?” വിഷ്ണു ചോദിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ വിഷമത്തിലായി.
പ്രകാശനെ ഞാന്‍ കാണുന്നത് വല്ലപ്പോഴും മാത്രമല്ലേ, എപ്പോള്‍ വേണമെങ്കിലും വിളിക്കാന്‍ അവനു മൊബൈല്‍ നമ്പര്‍ ഒന്നും ഇല്ലല്ലോ.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു....................
വിഷ്ണു ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.
“ഒന്നു നിര്‍ത്തടാ,” എനിക്ക് അസഹ്യത തോന്നി.
“അഛാ ഇതൊരു മന്ത്രമാ!
അഛന്റെ കുഞ്ഞൂഞ്ഞമ്മകഥകളില്‍ പറയുന്നതുപോലെ ഭക്തിയോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ മന്ത്രമായി മാറുന്ന സിനിമാപ്പാട്ട്!” വിഷ്ണു എന്നെ കളിയാക്കുകയാണൊ കാര്യമായി പറയുകയാണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.
“അഛന്‍ വിഷമിക്കാതെ അവന്‍ കളിയാക്കുന്നതൊന്നുമല്ല.” പ്രകാശന്‍ എന്റെ വലത്തുഭാഗത്ത് ഇരിക്കുന്നത് ഞാന്‍ അപ്പോഴാണുകണ്ടത് .
ഇവന്‍ എപ്പോള്‍ വന്നു? ഞാന്‍ അത്ഭുതപ്പെട്ടുപോയി .
“അഛന്‍ ആഗ്രഹിക്കുമ്പോഴെല്ലാം ഞാന്‍ വരുമെന്ന് പറഞ്ഞത് മറനുപോയോ?”പ്രകാശന്‍ എന്നേനോക്കി ചിരിച്ചു.
ഞാന്‍ രണ്ടുപേരേയും മാറി മാറിനോക്കി ഒരു വ്യത്യാസവുമില്ല. എനിക്ക് തമ്മില്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല.
“എനിക്ക് ഒരു സംശയം, ഈ പ്രകാശന്‍ ശരിക്കും ഉണ്ടോ?
എനിക്ക് അവനേ എന്നെങ്കിലും കാണാന്‍ പറ്റുമോ?”
വിഷ്ണു ചോദിച്ചതു പെട്ടന്നാണ്.
പ്രകാശന്‍ അതുകേട്ട് ചിരിച്ചു.
ഞാനവനേ അപേക്ഷാ ഭാവത്തില്‍ ദയനീയമായി ഒന്നു നോക്കി. “അഛാ എന്റെ വിഷ്ണു ഒരു പാവമാ അല്ലേ?
അവന്റെ മനസ്സ് എനിക്ക് വായിക്കാം. അവന്‍ എന്നേക്കാണാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് .അവന്റെ ആഗ്രഹം സാധിപ്പിച്ചേക്കാം. അവനോട് അഛനേ തൊട്ടുകൊണ്ട് ഇങ്ങോട്ട് നോക്കാന്‍ പറ.”
“അഛന്‍ എന്തെങ്കിലും ഒന്നു പറഞ്ഞേ,”
വിഷ്ണു എന്റെ തോളില്‍ കൈവച്ചു.
പെട്ടന്ന് ഷോക്കടിച്ചപോലെ പുറകോട്ടുമാറി.
“എന്താടാ?” ഞാനും ഞെട്ടിപ്പോയി.
വിഷ്ണു ആകെ പകച്ചുനില്‍ക്കുന്നു .
“എന്നാ മോനേ?” ഞാന്‍ വീണ്ടും ചോദിച്ചു.
“അഛാ ഞാന്‍ കണ്ടു! ഞാന്‍ ശരിക്കും കണ്ടു!!”
അവന്റെ ശബ്ദം വിറക്കുന്നു.
എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
മനസ്സിനു പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം.
എന്റെ ഇരട്ടക്കുട്ടികള്‍ തമ്മില്‍ കണ്ടിരിക്കുന്നു.
അവക്ക് തമ്മില്‍ ഇനി ഇപ്പോള്‍ എന്തെല്ലാം പറയാനുണ്ടാകും? അവര്‍ സമയം എടുത്ത് പറഞ്ഞോട്ടെ!
ഞാന്‍ വിഷ്ണുവിന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചു.
ആ കൈകള്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നതായി എനിക്ക് തോന്നി!

Tuesday, August 28, 2007

പട്ടാളം കുന്നില്‍ ഒരു സന്ധ്യക്ക്

പല സായാഹ്നങ്ങളിലും എന്റെ ഉല്ലാസനടപ്പ് അവസാനിക്കാറുള്ളത്
പട്ടാളം കുന്നിനുമുകളിലുള്ള ആ കരിമ്പാറയിലാണ്.
ഞാന്‍ അവിടെ പലപ്പോഴും വളരെ സമയം ഇരിക്കാറുണ്ട്.
ശാന്തമായ അന്തരീക്ഷം. ചെറിയ കാറ്റ്.
ഏകനായി അകലങ്ങളിലേക്ക് നോക്കി ഇരിക്കുമ്പോള്‍
മനസ്സില്‍ വല്ലാത്ത ഒരു നിര്‍വൃതി എനിക്ക് തോന്നാറുണ്ട്.
ദൂരെ നീലാകാശത്തില്‍ മാറി മാറി വരുന്ന മേഘശകലങ്ങള്‍ക്ക്
ഞാന്‍ പല രൂപങ്ങളും മനസ്സില്‍ സങ്കല്‍പ്പിക്കും.
അതുവച്ച് പല കഥകളും മനസ്സില്‍ മെനയും.
അങ്ങിനെ ഇരിക്കുമ്പോള്‍ നേരം ഇരുട്ടുന്നത് ഞാന്‍ അറിയാറേ ഇല്ല.

അന്ന് ഒരു മഴ പെയ്തതിനാല്‍ സുഖകരമായ ഒരു ചെറിയ തണുപ്പുണ്ടായിരുന്നു.
ആ കുളിര്‍മ്മയില്‍ ലയിച്ച് കണ്ണടച്ച് ഞാന്‍ പാറയില്‍ ചാരിക്കിടന്നു അറിയാതെ വിന്റര്‍ ഡസ്ക്കിലെ രണ്ടു ലൈന്‍ മൂളിക്കൊണ്ടിരുന്നു.

Dark frost was in the air without,
the dusk was still with cold and gloom.......,

പെട്ടന്ന് ഒരു ചെറിയ കാല്‍പ്പെരുമാറ്റം കേട്ടെങ്കിലും
എനിക്ക് കണ്ണുതുറക്കാന്‍ തോന്നിയില്ല.പക്ഷേ...

when less than even a shadow came,
and stood within the room.......,

എന്ന് പതുങ്ങിയ ശബ്ദത്തില്‍ കേട്ടപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു പോയി.
ആ ശബ്ദം! അത് എവിടെ കേട്ടാലും എനിക്കറിയാം !
എന്റെ മകന്‍ പ്രകാശന്‍!!
അങ്ങകലെ നക്ഷത്രലോകത്തുള്ള എന്റെ മകന്‍ പ്രകാശന്‍!!!

ഞാന്‍ ചുറ്റും നോക്കിയിട്ടും ആരേയും കാണുന്നില്ല.
ഞാന്‍ സ്വപ്നം കണ്ടതാണോ എനിക്കു തന്നെ സംശയം.
വീണ്ടും ആശബ്ദം!

ഇത്തവണ എന്റെ പുറകില്‍ നിന്ന്.
ഞാന്‍ വെട്ടിത്തിരിഞ്ഞു നോക്കി . ആരേയും കാണുന്നില്ല .
സ്വപ്നമല്ലന്ന് എനിക്ക് ഉറപ്പായി. പ്രകാശന്‍ ഇവിടെ എവിടെയോ ഉണ്ട്.

“ പ്രകാശ്, ഹലോ പ്രകാശ്!” ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.
പട്ടാളം കുന്നിന്റെ താഴ് വരകള്‍ അത് ഏറ്റു പറഞ്ഞു.
പ്രകാശ്!! പ്രകാശ്!!!
എക്കോ അടങ്ങിയപ്പോള്‍ ഒരു പൊട്ടിച്ചിരി .

“ ഞാന്‍ ഇവിടെ ഉണ്ടേ.”
പാറയുടെ മുകളില്‍ ചിരിച്ചുകൊണ്ട് പ്രകാശന്‍ നില്‍ക്കുന്നു.
ഞാന്‍ അങ്ങോട്ടു ചെന്നു.

“എന്നാ ചെറുക്കാ ഇന്ന് പതിവില്ലാതെ ഒരു ഒളിച്ചുകളി?”
“ ഞാന്‍ അഛന്റെ മായാമയൂരമല്ലേ ? അതല്ലേ ഞാന്‍ മായയായി മറഞ്ഞിരുന്നത്.”
അവന്‍ പൊട്ടിച്ചിരിച്ചു.

“ അപ്പോള്‍ നീ എന്റെ ബ്ലോഗ് വായിച്ചു അല്ലേ ചെറുക്കാ?”
ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
“ എനിക്ക് ഇഷ്ടപ്പെട്ടു കെട്ടോ. പക്ഷേ ഒന്നുചോദിച്ചോട്ടേ,
അഛനു ഈ വിന്റര്‍ ഡസ്ക്കിനോട് എന്താ ഇത്ര ഇഷ്ടം?”

ഞാന്‍ ഒരു നിമിഷം ആലോചിച്ചു . എന്തുപറയും?
യഥാര്‍ത്ഥത്തില്‍ ഒരുകവിത മനസ്സില്‍ വല്ലാതെ പതിയുമ്പോഴല്ലേ
അതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകുന്നത്?
നാമറിയാതെ സംഭവിക്കുന്ന ഒന്ന്.
അതെങ്ങിനെ വിശദീകരിക്കും ?

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത്
കാണാതെ പഠിച്ച ചില വാചകങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
“പ്രകാശാ, വിന്റര്‍ഡ്സ്ക്ക് ഒരു വിലാപ കാവ്യമാണോ?
ആവോ എനിക്കറിയില്ല!
കാരണം,
കവി ഒരിടത്തും കരയുന്നില്ല. വായനക്കാരെ കരയിപ്പിക്കുന്നുമില്ല.
എങ്കിലും ഹൃദയത്തില്‍ കല്ലുവെച്ചമര്‍ത്തുന്നതുപോലെ
ഒരു വിങ്ങലും വേദനയുമാണീ കവിതയില്‍ ഉടനീളം നീണ്ടുനില്‍ക്കുന്നത്.
അതാണീ കവിത എനിക്ക് ഇഷ്ടമായതും.”

“ ബലേ ഭേഷ്!! കൊള്ളാം, കൊള്ളാം, പഴയ വീഞ്ഞ് പുതിയകുപ്പിയില്‍ !!
ചുമ്മാതല്ലാ അപ്പച്ചി ലാലി അഛനു തയ്യല്‍ക്കാരനെന്നു പേരിട്ടത്!!”
അവന്‍ പൊട്ടിച്ചിരിച്ചു.

പണ്ട് പലരുടേയും കൃതികളില്‍ നിന്നും ചെറിയകഷണങ്ങള്‍ വെട്ടിയെടുത്ത്
സമര്‍ത്ഥമായി പരസ്പരം തയിച്ച് ചേര്‍ത്ത്
പുതിയ കഥയും ലേഖനവും ഉണ്ടാക്കുന്ന
എന്റെ പഴയ ഒരു കലാപരിപാടി മൂലം
എന്റെ സഹോദരി എന്നെ വിളിച്ച പേരാണു തയ്യല്‍ക്കാരന്‍.

പണ്ട് പത്താം ക്ലാസിലെ മലയാളം പരീക്ഷാ പേപ്പറില്‍
വണ്ടിക്കാളകള്‍ എന്ന കവിതക്ക് ഇതേ വാക്കുകള്‍ ഞാന്‍ എടുത്ത് വീശി.
മലയാളം പഠിപ്പിച്ചിരുന്ന എം എം ജോസഫ് സാര്‍
ക്ലാസില്‍ ഇത് എല്ലാവരേയും വായിച്ച് കേള്‍പ്പിച്ച്
എന്നേ വാനോളം പുകഴ്തിയ അതേ വാചകങ്ങളാണിതെന്ന് ഇവനു മനസ്സിലായല്ലോ,ഈശ്വരാ !!
ഞാന്‍ ഒന്നു ചമ്മിപ്പോയി

“പ്രകാശാ, വിന്റര്‍ ഡസ്ക്കില്‍ കഥ വളരെ ചെറുതാണ്.
ഒരമ്മ തന്റെ രണ്ടുമക്കള്‍ക്ക് ഒരു കഥ വായിച്ചു കൊടുക്കുന്നു.
എന്നാലാ കഥ കേള്‍ക്കുവാന്‍ മൂന്നാമതൊരാള്‍കൂടിയുണ്ട് ആ മുറിയില്‍ .
ആ അമ്മയുടെ പണ്ട് മരിച്ചുപോയ മറ്റൊരു മകന്റെ ആത്മാവ് .
അതിന്റെ സാമീപ്യം ആരുമറിയുന്നില്ല! ആ അമ്മ പോലും!!
ആരുമറിയാതെ കഥകേട്ട് അവനും അതില്‍ ലയിച്ചിരിക്കുന്നു.
അവസാനം കഥ തീര്‍ന്നപ്പോള്‍ അമ്മ തന്റെ രണ്ടുമക്കളേയും ചേര്‍ത്തു പിടിച്ച് ആശ്ലേഷിക്കുന്നു. അപ്പോള്‍ ആഅമ്മയുടെ മനസ്സിലേക്ക് മറ്റേമകന്റെ ഓര്‍മ്മ കടന്നുവരുന്നു.
ആകണ്ണുകള്‍ നിറയുന്നു .
മകന്റെ ആത്മാവ് അതുകണ്ട് നിസ്സഹായനായി നില്‍ക്കുന്നത് ആ അമ്മ അറിയുന്നില്ല. ആദ്യമായിവായിച്ച നാള്‍ മുതല്‍ എന്റെ മനസ്സില്‍ അത് ഒരു വിങ്ങലായി നിറഞ്ഞ് നില്‍ക്കുന്നു.”

“അതായത്, മലയാളത്തില്‍ മാമ്പഴം പോലെയാണഛനു
ഇംഗ്ലീഷില്‍ വിന്റര്‍ ഡസ്ക് അല്ലേ?” പ്രകാശന്‍ ചോദിച്ചു.
പണ്ട് എനിക്ക് നാലു വയസ്സുള്ളപ്പോള്‍ അമ്മ വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ കഥപറഞ്ഞുതന്നെന്നും അതുകേട്ട് ഞാന്‍ വാവിട്ടുകരഞ്ഞെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നും ദുഖകഥകള്‍ എന്റെ മനസ്സിനെ വല്ലാതെ അലിയിപ്പിക്കാറുണ്ട്.

“പക്ഷേ ഞാന്‍ അച്ചൂട്ടിയുടെ ഗ്രൂപ്പിലാ കെട്ടോ അഛാ.”
പ്രകാശന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരുപഴയ സംഭവം എന്റെ മനസ്സില്‍ ഓടിയെത്തി .

അച്ചൂട്ടി എന്ന് ഞാന്‍ വിളിക്കുന്ന അര്‍ച്ചന എന്റെ അനിയത്തി ലാലിയുടെ മകളാണ്.
ഞങ്ങള്‍ നാലുപേര്‍ക്ക്- ഞാനും, ചേട്ടനും രണ്ട് സഹോദരിമാര്‍ക്കുമായി എട്ടു കുട്ടികളാണുള്ളത്. നാലുപേരുടേയും മൂത്തത് പെണ്‍കുട്ടികളും, ഇളയത് ആണ്‍കുട്ടികളും.

മീര, അര്‍ച്ചന, ശ്രീലക്ഷ്മി, സിതാര, വിഷ്ണു, സേതു, കണ്ണന്‍, അരുണ്‍.
ഇവരില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ടയാളാണ് അര്‍ച്ചന എന്ന അച്ചൂട്ടി.
അമ്മാവന്റെ എല്ലാ ഗുണങ്ങളും പകര്‍ന്ന് കിട്ടിയിരിക്കുന്നയാളാണ് അച്ചൂട്ടി.

ഞാന്‍ ഒരിക്കല്‍ എട്ടുപേരേയും വിളിച്ചിരുത്തി മാമ്പഴത്തിന്റെ കഥ പറഞ്ഞുകൊടുത്തു.
ആരും കരഞ്ഞില്ല. എല്ലാവരും പോയിക്കഴിഞ്ഞിട്ടും അച്ചൂട്ടിമാത്രം പോയില്ല .
ആകെ ഒരു സങ്കടഭാവം.
“ എന്നാലും അമ്മാമേ കഷ്ടമായിപ്പോയി!!”
അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ഒരു സന്തോഷം തോന്നി.
ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുവാന്‍ .
അച്ചൂട്ടി കൂടുതല്‍ വിശദീകരിച്ചു .

“ നല്ലോരുമാമ്പഴം വെറുതേ കളഞ്ഞല്ലോ.
അമ്മാമേ ഞാന്‍ ആയിരുന്നേല്‍ അത് ജ്യൂസ് അടിച്ച് കുടിച്ചേനേ.”

ഞാനപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ പകച്ചുപോയി.
പഴയ ആ കഥ ഓര്‍ത്ത് ഞാന്‍ പൊട്ടിച്ചിരിച്ചു.പ്രകാശനും എന്റെ കൂടെ ചിരിച്ചു .

“ അഛനെന്നാ തന്നെയിരുന്ന ചിരിക്കുന്നത്?”
ഒരു ടോര്‍ച്ച് വെളിച്ചം അടുത്ത് വരുന്നത് അപ്പോഴാണു ഞാന്‍ കണ്ടത് .
അത് വിഷ്ണുവാണ്.
ഞാന്‍ തിരിച്ചു ചെല്ലാന്‍ താമസിച്ചത്കൊണ്ട് അന്വേഷിച്ച് വരികയാണ്.

“എന്താ പ്രകാശനെങ്ങാനും കൂടെയുണ്ടോ?”
അവന്റെ പരിഹാസം എനിക്ക് മനസ്സിലായി.
എന്റെ പ്രകാശന്‍ കഥകള്‍ അവനു തമാശാണ്.
അവനെന്നല്ല ആരാണു ഈ കഥകള്‍ വിശ്വസിക്കുക!!

“എന്നാല്‍ അഛാ പിന്നെക്കാണാം.” പ്രകാശന്‍ കൈ വീശി.
ഞാനും കൈവീശി. “പിന്നെക്കാണാം.”

വിഷ്ണു അതു കണ്ട് പൊട്ടിച്ചിരിച്ചു .
ആചിരി പട്ടാളംകുന്നിന്റെ താഴ് വരകള്‍ ആവര്‍ത്തിച്ചു.

Wednesday, August 01, 2007

വിഷ്ണു ആണയിട്ടാല്‍........!!!

വിഷ്ണു ആകെ നിരാശയിലായിരുന്നു ആ ദിവസങ്ങളില്‍.
ഇന്‍ഡ്യന്‍ പ്രസിഡന്റിനുള്ള കത്ത് പോസ്റ്റ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല.
പിന്നെ അവന്‍ അത് രഹസ്യമായി ചെയ്താലോ എന്നോര്‍ത്ത്
ഒന്നു വിരട്ടുകയും ചെയ്തു .
പ്രസിഡന്റിനു കത്ത് അയച്ചാല്‍ അത് സി ബി ഐ ക്ക് കൊടുക്കുമെന്നും
പിന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും ഒരു കാച്ച് കാച്ചി.
അതോടെ ആ പരിപാടി ക്ലോസ് .

[ഇലപൊഴിയും കാലം എന്ന എന്റെ ബ്ലോഗിലെ
- വീണ്ടും ഒരു വിഷ്ണുക്കഥ........!!! - വായിച്ചാല്‍
ഇന്‍ഡ്യന്‍ പ്രസിഡന്റിനുള്ള കത്ത് വിഷ്ണു എഴുതിയതിന്റെ വിശദാംശങ്ങള്‍ കിട്ടും]

എങ്കിലും അടുത്ത ദിവസം ഒരു പുതിയ നമ്പരുമായി അവന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു .അതു തെറ്റിയില്ല .

രാവിലെ ഒരു ചോദ്യം.
" അഛാ, എനിക്ക് എന്നാ ഈ മീശ വരിക.”
“ അതിനെന്നാടാ ഇത്ര ധൃതി.” എനിക്ക് കാര്യം മനസ്സിലായില്ല.
“ അല്ലാ, വേറൊന്നിനുമല്ലാ, നല്ല കട്ടിയുള്ള മീശയുണ്ടായിരുന്നേല്‍ ബൈക്ക് ഓടിച്ചാല്‍ പോലീസു പിടിക്കുകേലല്ലോ എന്ന് ഓര്‍ത്താ.”

അപ്പോള്‍ ശങ്കരന്‍ പിന്നേം തെങ്ങേല്‍ത്തന്നെ .
എനിക്ക് ചിരി വന്നു എങ്കിലും ചിരിക്കാതെ പറഞ്ഞു.
“എടാ എന്റെ പാരമ്പര്യം വച്ചാണേല്‍ ഒരു പ്രീ ഡിഗ്രി എങ്കിലും കഴിയണം
മീശ ഒന്നു കറക്കാന്‍.”
“അപ്പോള്‍ അതും രക്ഷയില്ലാ.” വിഷ്ണുവിനു നിരാശ സഹിക്കാന്‍ പറ്റുന്നില്ല .

രണ്ടു ദിവസം ഒന്നും സംഭവിച്ചില്ല .
മൂന്നാം ദിവസം അവന്‍ വീണ്ടും എന്റെ അടുത്ത് എത്തി.
ഇത്തവണ ആവശ്യം ഒരു ഹെല്‍മറ്റും മഴക്കോട്ടുമാണു
“അതെന്തിനാടാ നിനക്കിപ്പോള്‍ ഇതൊക്കെ?” എനിക്ക് അവന്റെ ഉദ്ദേശം മനസ്സിലായില്ല.

“ അഛാ ഞാന്‍ ഒന്നു ചോദിക്കട്ടേ, പതിനെട്ടു വയസാകാത്തവര്‍ക്ക് ഹെല്‍മറ്റും മഴക്കോട്ടും വാങ്ങരുതെന്ന ഇന്‍ഡ്യന്‍ ഭരണഘടനയിലെങ്ങും പറഞ്ഞിട്ടില്ലല്ലോ? പിന്നെന്നാ വാങ്ങിച്ചാല്‍ ? ഞാന്‍ ബെന്‍സ് കാറു വാങ്ങിച്ചു തരാനൊന്നുമല്ലല്ലോ പറഞ്ഞത് .”

“ശരി ശരി വഴക്കു വേണ്ടാ .”ഞാന്‍ സമ്മതിച്ചു.
അന്നുതന്നെ അതു രണ്ടും വാങ്ങിക്കൊടുക്കുകയും ചെയ്തു.
വൈകുന്നേരം ഓഫീസില്‍ നിന്നും വന്നപ്പോഴാണു പുതിയ തമാശുകേട്ടത് .
ഇന്നുമുഴുവന്‍ വിഷ്ണു മഴക്കോട്ടും ഹെല്‍മെറ്റും വച്ചുകൊണ്ടാണു വീട്ടിലൂടെ നടന്നത് .
ഞാന്‍ അവനെ വിളിച്ചു .

“ എന്താടാ ആരാണ്ടുടെ പിരി ലൂസ്സായിപ്പോയെന്നെക്കെ കേള്‍ക്കുന്നല്ലോ, എന്നാപറ്റി?”
വിഷ്ണു ചിരിച്ചു .
“ഇവിടെ ആരുടേയും പിരി ലൂസ്സയിപ്പോയിട്ടൊന്നുമില്ല.
ഇതൊരു പുതിയ തന്ത്രമല്ലേ എന്റെ പൊന്നഛാ“

“ അതെന്നാടാ നിന്റെ പുതിയ തന്ത്രം?” എനിക്ക് കാര്യം എന്താണന്നു കത്തിയില്ല .
“വേറൊന്നുമില്ല ഇന്ന് ഞാന്‍ പ്രാക്ടീസു ചെയ്യുകയായിരുന്നു. ഇനി നാളെ ത്തൊട്ട് നമുക്ക് സന്ധ്യക്ക് ബൈക്ക് ഓടിക്കാന്‍ പോണം. ഹെല്‍മറ്റും വച്ച് മഴക്കോട്ടുമിട്ട് സന്ധ്യക്ക് ഓടിച്ചാല്‍ മീശയില്ലാത്ത പയ്യനാ ഓടിക്കുന്നതെന്ന് പോലീസിനു മനസ്സിലാകുകേല. എങ്ങിനെ ഉണ്ട് എന്റെ ബുദ്ധി?”

ശരിക്കും അപാരം ഞാന്‍ പൊട്ടിച്ചിരിച്ചു. അവനും ആ ചിരിയില്‍ പങ്കുകൂടി.

കുറച്ചുകഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ വിഷ്ണു ബൈക്കിനടുത്ത് നില്‍ക്കുന്നു.
മുഖത്ത് നല്ല ഒരു കട്ടിമീശയും ഫിറ്റുചെയ്തിട്ടുണ്ട് .
എവിടുന്നുകിട്ടുന്നൂ ഇത്രേം കുരുട്ടുബുദ്ധി?എന്റെ കണ്ണുതള്ളിപ്പോയി.

“ എടാചെറുക്കാ, കാര്യം കൊള്ളാമല്ലോ. എവിടുന്നു സംഘടിപ്പിച്ചെടാ ഈ വെപ്പുമീശ.”
“ അതിനഛാ ഇത് വെപ്പുമീശയൊന്നുമല്ല. ഒറിജിനലാ”
അവന്‍ മീശപിടിച്ച് വലിച്ചുകാണിച്ചു .

ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി .
അല്‍പ്പം മുന്‍പ്പേ കോഴിമുട്ടപോലെ ഇരുന്ന ഇവന്റെ മുഖത്ത്
എങ്ങിനെ ഇത്രപെട്ടന്ന് മീശവന്നു?
എന്റെ മനസ്സുവായിച്ചിട്ടാവണം വിഷ്ണു ഒരു പാട്ടു മൂളാന്‍ തുടങ്ങി .

"the children watch'd their mother's eyes,
moving on softly from line to line
It seemed to listen too - that shade,
yet made no outward sign"

ഞാന്‍ ഒന്നു ഞെട്ടി .
എനിക്ക് പ്രീയപ്പെട്ട winter dusk ലെ വരികള്‍ .
അപ്പോള്‍ ഇത് വിഷ്ണുവല്ല , പ്രകാശനാണ്.
എന്റെ മകന്‍ പ്രകാശന്‍ .
അങ്ങകലെ നക്ഷത്ര ലോകത്തുള്ള എന്റെ മോന്‍ പ്രകാശന്‍ ..........!!!

വള്ളങ്ങാട്ടു ബ്ലാക്ക് ബ്രദേഴ്സ്

വായനക്കാര്‍ക്കായി ഒരു കുറിപ്പ്.
എന്റെ രണ്ടു മക്കള്‍ക്കു പുറമേ എനിക്കു മറ്റൊരു മകന്‍ കൂടിയുണ്ട്.
ഇരട്ടക്കുട്ടികളില്‍ ഒരാളായ പ്രകാശന്‍.
മനുഷ്യരില്‍ നിന്നും വ്യത്യാസമുള്ള തരംഗദൈര്‍ഘ്യം ഉള്ള ഒരാത്മാവാവു മാത്രമാണവന്‍,
less than even a shadow
ആകാശത്ത് അങ്ങകലെയുള്ളഒരു നക്ഷത്രത്തില്‍ നിന്നാണവന്‍ വന്നത്.
അവനെ എനിക്കു മാത്രമേ കാണാന്‍ പറ്റൂ.
എന്റെ നെഞ്ഞ്ചിനുള്ളിലെ എനിക്കു പോലും അറിയാത്തഒരറയിലാണവന്‍ ജീവിക്കുന്നത്.
ഇതേ ബ്ലോഗിലുള്ള ഇരട്ടക്കുട്ടികളുടെ അഛന്‍ എന്ന ലേഖനം വായിച്ചിട്ട്
ഇത് വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഇനി തുടര്‍ന്നു വായിക്കുക....................

പുതിയ ജീപ്പ് വാങ്ങിച്ചപ്പോള്‍ വിഷ്ണുവിനു ഒരു നിര്‍ബന്ധം.
അതിനൊരു പേരിടണം.
ആ പേരു അതിന്റെ ഗ്ലാസില്‍ വര്‍ണ അക്ഷരങ്ങളില്‍ എഴുതി വക്കുകയും വേണം.
സാധാരണ എല്ലാവരുംവീട്ടുപേരാണു എഴുതിവയ്ക്കുക.പക്ഷേ അവനതു പോരാ.
ഗഹനമായ ആലോചന തുടങ്ങി.
അവസാനം അവന്‍ അവനിഷ്ടമുള്ള പേരു കണ്ടെത്തി.
“വള്ളങ്ങാട്ടു ബ്രദേഴ്സ്”

ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ഒരു പഴയ ഒരു സിനിമാപേരിന്റെ ഒരു അനുകരണം
എന്നാണു ഞാന്‍ ആദ്യം കരുതിയത്.
എന്നാല്‍ വിഷ്ണു അങ്ങിനെ ഒരു സിനിമായേപ്പറ്റി കേട്ടിട്ടേയില്ല.

"വള്ളങ്ങാട്ട് സമ്മതിച്ചു, നമ്മുടെ പഴയ വീട്ടുപേരാ,പക്ഷേ ഈ ബ്രദേഴ്സ് എവിടെ?"
ഞാന്‍ ചോദിച്ചു.
“അതറിയാന്‍ മേലേ?ഞാനും അഛനും.
തമ്മില്‍ കുറച്ചു പ്രായം വ്യത്യാസമുണ്ടന്നല്ലേ ഉള്ളൂ.നമ്മളു ബ്രദേഴ്സല്ലേ?”
അവന്‍ എന്റെ തോളില്‍ കയ്യിട്ടുകൊണ്ടു പറഞ്ഞു
ഞാന്‍ അറിയാതെ ചിരിച്ചു പോയി.

ഈ സമഭാവന എന്റെ മകന്‍ വിഷ്ണു പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.
“അഛാ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ”

ശബ്ദം താഴ്ത്തിയുള്ള ആ വിളി കേട്ടതും ഞാന്‍ ഞെട്ടിതിരിഞ്ഞുനോക്കി.
ആ ശബ്ദം എവിടെ കേട്ടാലും എനിക്കറിയാം.

അതു പ്രകാശനാണ്,എന്റെ മറ്റേ മകന്‍ പ്രകാശന്‍.
ജീപ്പില്‍ ചാരി നില്‍ക്കുകയാണവന്‍.

“എന്താ മോനെ” ഞാന്‍ അവന്റെ അടുത്തോട്ടു ചെന്നു.
“അഛാ നമുക്ക് വള്ളങ്ങാട്ട് ബ്ലാക്ക് ബ്രദേഴ്സ് എന്നാക്കിയാലോ”
“ബ്ലാക്ക് ബ്രദേഴ്സ്”
“ അതേ അഛാ,ഷെര്‍ലക് ഹോംസ് കഥയില്‍ ചെമ്പന്‍ മുടിക്കാരുടെ സംഘമില്ലേ ?അതുപോലെ നമ്മള്‍ മൂന്നുപേരും ചേര്‍ന്ന് കറമ്പന്മാരുടെ സംഘം .
അതായത് വള്ളങ്ങാട്ടേ കരിംഭൂതങ്ങള്‍”
അവനും പൊട്ടിച്ചിരിച്ചു.
പിന്നെ പേരിനു മൂന്നു വാക്കുകള്‍, നമ്മള്‍ മൂന്നുപേരായതു കൊണ്ട് അതു വേണം”

“മോന്‍ ഇത്രനാളും എവിടെയായിരുന്നു” ഞാന്‍ പെട്ടന്ന് ചോദിച്ചു.
അവന്‍ ചിരിച്ചുകൊണ്ട് എന്റെ നെഞ്ഞ്ചിനു നേരേവിരല്‍ ചൂണ്ടി.
“ഞാന്‍ ഇവിടെ പോകാന്‍? ഇവിടെ തന്നെ ഉണ്ടായിരുന്നു. അതല്ലേ വിഷ്ണു തോളില്‍ കയ്യിടുന്നതും അഛനേ ബ്രദറാണെന്നു പറയുന്നതും.”

“സമ്മതിച്ചു , വള്ളങ്ങാട്ടു ബ്ലാക്ക് ബ്രദേഴ്സ് തന്നെ”

“ ബ്ലാക്കോ” ഇത്തവണ ചോദിച്ചത് വിഷ്ണുവാണു.

“ അതേ ബ്ലാക്ക് ബ്രദേഴ്സ് , അവന്‍ ഒരു ആശ പറഞ്ഞതല്ലേ?അത് നമ്മളു സമ്മതിക്കണം. അവനിതൊക്കെ വേറാരോടാണു പറയുക”
ഞാന്‍ ഒരു സ്വപ്നത്തിലെന്നതുപോലെ പറഞ്ഞു.

“ അഛനിതെന്തെക്കെയാണു പറയുന്നത്?” വിഷ്ണു എന്റെ തോളില്‍ പിടിച്ചു കുലുക്കി.
“എന്തു പറ്റി അഛനു ?”

എന്തുപറയണമെന്നറിയാതെ ഞാന്‍ ഒന്നു പരുങ്ങി.,......

ഞാന്‍ അവനോട് എന്തു പറയും?

“ അവന്റെ ഇരട്ട സഹോദരന്‍ പ്രകാശന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നന്നോ?അങ്ങകലെ യുള്ള ആ നക്ഷത്രത്തില്‍ നിന്നും തിരിച്ചുവന്ന്
അവന്‍ എന്റെ നെഞ്ഞ്ചിനുള്ളില്‍ കയറിയെന്നോ?
അതുകൊണ്ടാണു നീ എന്നോടിത്രയും കൂട്ടുകൂടുന്നതെന്നോ?”

എങ്ങിനെ പറയും?

എന്റെ ഒരു പിരി ഇളകിയെന്നല്ലേ അവന്‍ വിചാരിക്കൂ.
അതുപോലെ തന്നെ ഈ കുറിപ്പു വായിക്കുന്ന നിങ്ങളും.
ഞാന്‍ വെറുതേ ഒന്നു ചിരിച്ചു.ഉത്തരം മുട്ടുമ്പോള്‍ എല്ലാവരും ചിരിക്കുന്ന ഒരു ചിരി. അല്ലാതെ എന്തു ചെയ്യാന്‍....................................!!!!

ഇരട്ടക്കുട്ടികളുടെ അഛന്‍

"അഛനും ഞാനും തമ്മില്‍ ഒരു ചെറിയ ഒരു ബന്ധമുണ്ടെന്നറിയാമോ"
വിഷ്ണു ചോദിച്ചപ്പോള്‍ ഞാന്‍ അമ്പരന്നുപോയി.


"അതെന്നാടാ നമ്മളു തമ്മിലുള്ള ബന്ധം ചെറുതാകുന്നത്?
അപ്പനും മകനുമെന്നാല്‍ വലിയ ബന്ധമല്ലേ"
"അതല്ലഛാ സംഖ്യാപരമായ ഒരു ബന്ധം"
"സംഖ്യാപരമായ ഒരു ബന്ധം പറയാന്‍ നീയാരാ, ശ്രീനിവാസ രാമാനുജനോ?
“ ശ്രീനിവാസ രാമാനുജനല്ല ശ്രീനിവാസ വിഷ്ണു പ്രകാശ്”
അവന്‍ ആവേശത്തിലാണ


"ഞാന്‍ ഉണ്ടായപ്പോള്‍ അഛനു പ്രായം 33,
അഛനുണ്ടായപ്പോള്‍ അപ്പൂപ്പനു പ്രായം33"

അതാണു നമ്മള്‍ തമ്മിലുള്ള സംഖ്യാ ബന്ധം!

ഞാന്‍ മനസ്സിലൊന്നു കൂട്ടി നോക്കി.
ഈ സംഖ്യാ ബന്ധം ഇവിടെ തീരുന്നില്ലല്ലോ

വല്യപ്പൂപ്പന്‍ വേലായുധന്‍ പിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍
ഉണ്ടായ മകന്‍ കൃഷ്ണപിള്ള

കൃഷ്ണപിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍
ഉണ്ടായ മകന്‍രാമ കൃഷ്ണപിള്ള .

രാമ കൃഷ്ണപിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍ഉണ്ടായ മകന്‍ ഞാന്‍ .

എനിക്ക് 33 വയസ്സില്‍ ഉണ്ടായ മകന്‍ വിഷ്ണു.
ഇനി വിഷ്ണുവിനു 33 വയസ്സില്‍ മകന്‍ ഉണ്ടാകുമോ"

"33 ന്റെ പ്രത്യേകത അഛനറിയാമോ?"
" ഇനി അതിനും പ്രത്യേകതയോ?"

"അതില്‍ രണ്ടക്കവും ഒന്നു തന്നെ.
അതായത് ഞാനും അഛനും ഒന്നുതന്നെ.
ഇരട്ടക്കുട്ടികള്‍ ഒരേപോലുള്ള ഇരട്ടകള്‍ " വിഷ്ണു പൊട്ടിച്ചിരിച്ചു.

അവന്‍ ആ തമാശ ആസ്വദിക്കുകയാണു.പക്ഷേ എനിക്ക് ചിരി വന്നില്ല.
എന്തോ ഒന്നു മനസ്സില്‍ ഉടക്കിയതു പോലെ.

ഇരട്ടക്കുട്ടികള്‍ ഇരട്ടക്കുട്ടികള്‍ഇവന്‍ എന്തിനാണിത് ആവര്‍ത്തിച്ച് പറയുന്നത് ?"
എനിക്ക് അസ്വസ്ഥത തോന്നി.
ഞന്‍ പതുക്കെ പുറത്തേക്ക് നടന്നു മുറ്റത്തെ വേപ്പുമരത്തിന്റെ തറയില്‍ ഇരുന്നു.

“അഛന്‍ വിഷമിക്കാതെ ,വിഷ്ണു എന്റെ പുറകേ എത്തിയിരിക്കുന്നു .
അഛന്റെ മനസ്സില്‍ എന്താണെന്നെനിക്കറിയാം
less than even a shadow അല്ലേ ?

“ഇതെങ്ങിനെ ഇവന്‍ അറിഞ്ഞു? ഇത് തന്നെ ആയിരുന്നല്ലോ എന്റെ മനസ്സില്‍”

walter de lamare ന്റെwinter dusk എന്ന കവിതയിലെ
എനിക്കേറ്റവും ഇഷ്ടപ്പെട്ട പദപ്രയോഗം,

less than even a shadow
ഒരു നിഴലുപോലുമാകാത്തവന്‍,ഒരാത്മാവിലും ചെറുത്.

അഛന്‍ അന്ന് രണ്ടുപേരെ കണ്ടില്ലേ?
അതിലൊരാള്‍ പെട്ടന്നു മാഞ്ഞ് പോയില്ലേ ഇരട്ടക്കുട്ടികളിലൊരാള്‍”
അതല്ലേ ചിന്തിക്കുന്നത് ?

“എങ്ങിനെ നിനക്കതറിയാം”
എന്റെ ചോദ്യത്തില്‍ അമ്പരപ്പായിരുന്നു മുന്നില്‍.
മറ്റാരും അറിയാതെ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന
ആ പോറല്‍ എങ്ങിനെ എന്റെ മകന്‍ അറിഞ്ഞു?
“എനിക്ക് എല്ലാം അറിയാം അഛാ,
അഛനൊരിക്കല്‍ ഒരു മോഹം ഉണ്ടായി,ഇരട്ടക്കുട്ടികളുടെ അഛനാകണമെന്ന് അല്ലേ?അഛന്‍ ഒരു രാത്രിയില്‍ ഇവിടെ ഇരുന്ന്അവരെ സ്വപ്നം കണ്ടു,അവര്‍ക്ക് വിഷ്ണു എന്നും പ്രകാശെന്നും പേരുമിട്ടു.അവരുടെ കൂടെ മനസ്സില്‍ ഓടിക്കളിച്ചു,ശരിയല്ലേ?”

“അതേ ഇതൊക്കെ നിന്നോട് ആരു പറഞ്ഞു?”
“ ആരും പറയണ്ടാ,എനിക്ക് ഇതൊക്കെ അറിയാമെന്ന് പറഞ്ഞില്ലേ.
പക്ഷേ അഛനറിയാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട്.അത് കണ്ടോ?”

അങ്ങ് ദൂരെ മിന്നുന്ന ഒരു നക്ഷത്രത്തേ അവന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.

“അവിടെ ഒരു പ്രത്യേക ലോകം ഉണ്ട്.
ആത്മാക്കളുടെ ലോകം.
ഭൂമിയിലേ മനുഷ്യര്‍ക്ക് അറിയാന്‍ പാടില്ലാത്ത ലോകം,
അകലെ നിന്നും ആ അത്മാക്കള്‍ ചിലപ്പോള്‍
ഭൂമിയിലേ മനുഷ്യന്റെ മനസ്സിലേക്ക് നോക്കാറുണ്ട്.
അങ്ങിനെ ഒരു ആത്മാവിനഛന്റെ ആഗ്രഹം കണ്ട് കൗതുകം തോന്നി.
അഛന്റെ ഇരട്ടക്കുട്ടികളില്‍ ഒന്നായി ജനിക്കാന്‍ തീരുമാനിച്ചു.
ആ അത്മാവിനറിഞ്ഞു കൂടായിരുന്നു,
ഒരാത്മാവിനു മനുഷ്യനായി ജീവിക്കുക അസാദ്ധ്യമായ കാര്യം ആണന്ന്.
കാരണം ആത്മാക്കളും മനുഷ്യരും രണ്ട് തരംഗ ദൈര്‍ഘ്യം ഉള്ളവരാണ്”

എനിക്ക് ചിരി വന്നു.
ഇവന്‍ ഇന്ന് ഏതോ നോവല്‍ വായിച്ചിരിക്കുന്നു.
ചുമ്മാതല്ല ഇങ്ങിനെയെല്ലാം എടുത്ത് വീശുന്നത്

“ അന്ന് ആശുപത്രിയില്‍ വച്ച് അഛന്‍ മാത്രം രണ്ട് കുട്ടികളേ കണ്ടു.
അത് പറഞ്ഞതിനെല്ലാവരും അഛനെ കളിയാക്കി,അല്ലേ?”

ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.

ഇത് നോവലല്ല.
എനിക്കു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍ ഇവനെങ്ങെനെ അറിയുന്നു...............?

“ വിഷ്ണൂ നീ പോയി പഠിക്ക്.വെറുതേ മനുഷ്യനേ മിനക്കെടുത്താതെ”
ഞാന്‍ അസ്വസ്ഥതയോടെ എഴുന്നേറ്റു .

“ അങ്ങോട്ട് നോക്ക്, വിഷ്ണു പഠിക്കുന്നുണ്ടല്ലോ?”

എന്റെ രക്തം തണുത്തതുപോലെ എനിക്കു തോന്നി.
ഒരു വിഷ്ണു അകത്ത് ഇരുന്ന് പഠിക്കുന്നു.ഒരു വിഷ്ണു എന്റെ അടുത്ത് നില്‍ക്കുന്നു.
ഞാന്‍ ഒരു ചുവട് പുറകോട്ടുവച്ചു .

എന്റെ അടുത്ത് നില്‍ക്കുന്ന കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ അഛന്‍ ഇങ്ങനെ പേടിക്കാതെ, അവനാ വിഷ്ണു,ഞാന്‍ പ്രകാശന്‍, അഛന്റെ മറ്റേ മകന്‍”

എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവന്റെ കയ്യില്‍ പിടിക്കാന്‍ നോക്കി
പക്ഷേ എന്റെ കൈ അവന്റെ ശരീരത്തിലൂടെ കടന്നു പോകുന്നു.ഒന്നിലും തടയുന്നില്ല.
“അഛാ ഞാന്‍ നിങ്ങളേപ്പോലെ മനുഷ്യനല്ലല്ലോ?
less than even a shadow അല്ലേ ? പിന്നെ പിടിക്കാന്‍ പറ്റുമോ?”

അവന്‍ ചിരിക്കുകയാണു. എനിക്ക് ശബ്ദം പുറത്തുവരുന്നില്ല .
അവന്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വീണ്ടും പറഞ്ഞു .

“ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു,അഛന്റെ മനസ്സിനുള്ളിലെ അഛനു പോലും അറിയാത്ത ഒരു ഒരു കൊച്ചറയില്‍.അതാണഛനോട് വിഷ്ണുവിനിത്രയും ഇഷ്ടം.അവന്‍ കൂട്ടുകൂടുന്നത് ശരിക്കും അഛനോടല്ല എന്നോടാണു .പക്ഷേ അത് അവനറിയില്ല.
അഛനല്ലാതെ മറ്റാര്‍ക്കും എന്നേ കാണാനും പറ്റില്ല.ഇനി ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞ് വരാം .അഛന്റെ കൂടെ ഇതുപോലെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍.
ഇന്ന് ഞാന്‍ അങ്ങോട്ട് പോകും.”

അങ്ങകലെ ആകാശത്തിലേ ആ നക്ഷത്രത്തിലേക്ക് അവന്‍ വിരല്‍ ചൂണ്ടി.
എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
അതിനു മുന്‍പേമുന്നോട്ട് നടന്ന് അവന്‍ ഇരുട്ടിലേക്ക് മറഞ്ഞു .

ഒരു പക്ഷേ ഇതെല്ലാം എന്റെ മനസ്സിന്റെ വിഭ്രാന്തിയാകാം,
അല്ലങ്കില്‍ മറ്റാര്‍ക്കും കിട്ടിയിട്ടില്ലാത്തഒരു ഭാഗ്യം എന്നേതേടി വന്നതുമാകാം .
ഏതാണു ശരി എന്ന് എനിക്കുതന്നെ അറിയില്ല.

ചില ചോദ്യങ്ങള് ‍ക്കുത്തരം പടച്ചവന്റെ ,കൈയില്‍ മാത്രമല്ലേ ഉണ്ടാകൂ ?
മനുഷ്യരു മയ്യത്താകുന്നതു വരെ അത് അങ്ങേരു വെളിപ്പെടുത്താറുമില്ലല്ലോ..................